Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
2 Samuel 17
17 / 24
1
അനന്തരം അഹീഥോഫെൽ അബ്ശാലോമിനോടു പറഞ്ഞതു: ഞാൻ പന്തീരായിരം പേരെ തിരഞ്ഞെടുത്തു പുറപ്പെട്ടു ഇന്നു രാത്രി തന്നേ ദാവീദിനെ പിന്തുടരട്ടെ.
2
ക്ഷീണിച്ചും അധൈൎയ്യപ്പെട്ടും ഇരിക്കുന്ന അവനെ ഞാൻ ആക്രമിച്ചു ഭ്രമിപ്പിക്കും; അപ്പോൾ അവനോടുകൂടെയുള്ള ജനമൊക്കെയും ഓടിപ്പോകും; ഞാൻ രാജാവിനെ മാത്രം വെട്ടിക്കളയും.
3
പിന്നെ ഞാൻ സകലജനത്തെയും നിന്റെ അടുക്കൽ മടക്കിവരുത്തും; നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവരും മടങ്ങിവരുമ്പോൾ സകലജനവും സമാധാനത്തോടെ ഇരിക്കും.
4
ഈ വാക്കു അബ്ശാലോമിന്നും യിസ്രായേൽമൂപ്പന്മാൎക്കൊക്കെയും വളരെ ബോധിച്ചു.
5
എന്നാൽ അബ്ശാലോം: അൎഖ്യനായ ഹൂശായിയെ വിളിക്ക; അവന്റെ അഭിപ്രായവും കേൾക്കാമല്ലോ എന്നു പറഞ്ഞു.
6
ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നപ്പോൾ അബ്ശാലോം അവനോടു: ഇന്നിന്നപ്രകാരം അഹീഥോഫെൽ പറഞ്ഞിരിക്കുന്നു; അവൻ പറഞ്ഞതുപോലെ നാം ചെയ്കയോ? അല്ലെങ്കിൽ നീ പറക എന്നു പറഞ്ഞു.
7
ഹൂശായി അബ്ശാലോമിനോടു പറഞ്ഞതെന്തെന്നാൽ: അഹീഥോഫെൽ ഈ പ്രാവശ്യം പറഞ്ഞ ആലോചന നന്നല്ല.
8
നിന്റെ അപ്പനും അവന്റെ ആളുകളും വീരന്മാരും കാട്ടിൽ കുട്ടികൾ കവൎന്നുപോയ കരടിയെപ്പോലെ ഉഗ്രമാനസന്മാരും ആകുന്നു എന്നു നീ അറിയുന്നുവല്ലോ. നിന്റെ അപ്പൻ യോദ്ധാവാകുന്നു. അവൻ ജനത്തോടുകൂടെ രാപാൎക്കയില്ല.
9
അവൻ ഇപ്പോൾ ഒരു ഗുഹയിലോ മറ്റു വല്ല സ്ഥലത്തോ ഒളിച്ചിരിക്കയായിരിക്കും; ആരംഭത്തിങ്കൽ തന്നേ ഇവരിൽ ചിലർ പട്ടുപോയാൽ അതു കേൾക്കുന്ന എല്ലാവരും അബ്ശാലോമിന്റെ പക്ഷക്കാരിൽ സംഹാരമുണ്ടായി എന്നു പറയും.
10
അപ്പോൾ സിംഹഹൃദയംപോലെ ഹൃദയമുള്ള ശൂരനുംകൂടെ അശേഷം ഉരുകിപ്പോകും; നിന്റെ അപ്പൻ വീരനും അവനോടുകൂടെയുള്ളവർ ശൂരന്മാരും എന്നു എല്ലായിസ്രായേലും അറിയുന്നു.
11
ആകയാൽ ഞാൻ പറയുന്ന ആലോചന എന്തെന്നാൽ: ദാൻമുതൽ ബേർ-ശേബവരെ കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരിക്കുന്ന യിസ്രായേലൊക്കെയും നിന്റെ അടുക്കൽ ഒന്നിച്ചു കൂടുകയും തിരുമേനി തന്നേ യുദ്ധത്തിന്നു എഴുന്നെള്ളുകയും വേണം.
12
അവനെ കാണുന്നേടത്തു നാം അവനെ ആക്രമിച്ചു മഞ്ഞു ഭൂമിയിൽ പൊഴിയുന്നതുപോലെ അവന്റെമേൽ ചെന്നുവീഴും; പിന്നെ അവനാകട്ടെ അവനോടു കൂടെയുള്ള എല്ലാവരിലും ഒരുത്തൻ പോലും ആകട്ടെ ശേഷിക്കയില്ല.
13
അവൻ ഒരു പട്ടണത്തിൽ കടന്നുകൂടി എങ്കിലോ യിസ്രായേലെല്ലാം ആ പട്ടണത്തിന്നു കയറുകെട്ടി അവിടെ ഒരു ചെറിയ കല്ലുപോലും കാണാതാകുംവരെ അതിനെ നദിയിൽ വലിച്ചിട്ടുകളയും.
14
അപ്പോൾ അബ്ശാലോമും എല്ലാ യിസ്രായേല്യരും: അഹീഥോഫെലിന്റെ ആലോചനയെക്കാൾ അൎഖ്യനായ ഹൂശായിയുടെ ആലോചന നല്ലതു എന്നു പറഞ്ഞു. അബ്ശാലോമിന്നു അനൎത്ഥം വരേണ്ടതിന്നു അഹീഥോഫെലിന്റെ നല്ല ആലോചനയെ വ്യൎത്ഥമാക്കുവാൻ യഹോവ നിശ്ചയിച്ചിരുന്നു.
15
അനന്തരം ഹൂശായി പുരോഹിതന്മാരായ സാദോക്കിനോടും അബ്യാഥാരിനോടു: ഇന്നിന്നപ്രകാരം അഹീഥോഫെൽ അബ്ശാലോമിനോടും യിസ്രായേൽമൂപ്പന്മാരോടും ആലോചന പറഞ്ഞു; ഇന്നിന്നപ്രകാരം ഞാനും ആലോചന പറഞ്ഞിരിക്കുന്നു.
16
ആകയാൽ നിങ്ങൾ വേഗത്തിൽ ആളയച്ചു: ഈ രാത്രി മരുഭൂമിയിലേക്കുള്ള കടവിങ്കൽ പാൎക്കരുതു; രാജാവിന്നും കൂടെയുള്ള സകലജനത്തിന്നും നാശം വരാതിരിക്കേണ്ടതിന്നു ഏതു വിധേനയും അക്കരെ കടന്നുപോകേണം എന്നു ദാവീദിനെ അറിയിപ്പിൻ എന്നു പറഞ്ഞു.
17
എന്നാൽ യോനാഥാനും അഹീമാസും പട്ടണത്തിൽ ചെന്നു തങ്ങളെത്തന്നേ കാണിപ്പാൻ പാടില്ലാതിരുന്നതുകൊണ്ടു ഏൻ-രോഗെലിന്നരികെ കാത്തുനില്ക്കും; ഒരു വേലക്കാരത്തി ചെന്നു അവരെ അറിയിക്കയും അവർ ചെന്നു ദാവീദ് രാജാവിനെ അറിയിക്കയും ചെയ്യും;
18
എന്നാൽ ഒരു ബാല്യക്കാരൻ അവരെ കണ്ടിട്ടു അബ്ശാലോമിന്നു അറിവു കൊടുത്തു. ആകയാൽ അവർ ഇരുവരും വേഗം പോയി ബഹുരീമിൽ ഒരു ആളുടെ വീട്ടിൽ കയറി; അവന്റെ മുറ്റത്തു ഒരു കിണറുണ്ടായിരുന്നു; അവർ അതിൽ ഇറങ്ങി.
19
വീട്ടുകാരത്തി മൂടുവിരി എടുത്തു കിണറ്റിന്റെ വായിന്മേൽ വിരിച്ചു അതിൽ കോതമ്പുതരി ചിക്കി; ഇങ്ങനെ കാൎയ്യം അറിവാൻ ഇടയായില്ല.
20
അബ്ശാലോമിന്റെ ഭൃത്യന്മാർ ആ സ്ത്രീയുടെ വീട്ടിൽ വന്നു: അഹീമാസും യോനാഥാനും എവിടെ എന്നു ചോദിച്ചതിന്നു: അവർ നീർതോടു കടന്നുപോയി എന്നു സ്ത്രീ പറഞ്ഞു അവർ അന്വേഷിച്ചിട്ടു കാണായ്കയാൽ യെരൂശലേമിലേക്കു മടങ്ങിപ്പോയി.
21
അവർ പോയശേഷം അവർ കിണറ്റിൽനിന്നു കയറിച്ചെന്നു ദാവീദ് രാജാവിനെ അറിയിച്ചു: നിങ്ങൾ എഴുന്നേറ്റു വേഗം നദികടന്നു പോകുവിൻ; ഇന്നിന്നപ്രകാരം അഹീഥോഫെൽ നിങ്ങൾക്കു വിരോധമായിട്ടു ആലോചന പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.
22
ഉടനെ ദാവീദും കൂടെയുള്ള ജനമൊക്കെയും എഴുന്നേറ്റു യോൎദ്ദാൻ കടന്നു; നേരം വെളുക്കുമ്പോഴെക്കു യോൎദ്ദാൻ കടക്കാതെ ഒരുത്തൻപോലും ശേഷിച്ചില്ല.
23
എന്നാൽ അഹീഥോഫെൽ തന്റെ ആലോചന നടന്നില്ല എന്നു കണ്ടപ്പോൾ കഴുതപ്പുറത്തു കോപ്പിട്ടു കയറി തന്റെ പട്ടണത്തിൽ വീട്ടിലേക്കു ചെന്നു വീട്ടുകാൎയ്യം ക്രമപ്പെടുത്തിയശേഷം കെട്ടിഞാന്നു മരിച്ചു; അവന്റെ അപ്പന്റെ കല്ലറയിൽ അവനെ അടക്കം ചെയ്തു.
24
പിന്നെ ദാവീദ് മഹനയീമിൽ എത്തി. അബ്ശാലോമും കൂടെയുള്ള യിസ്രായേൽജനമൊക്കെയും യോൎദ്ദാൻ കടന്നു.
25
അബ്ശാലോം യോവാബിന്നു പകരം അമാസയെ സേനാധിപതി ആക്കി; അമാസയോ നാഹാശിന്റെ മകളും യോവാബിന്റെ അമ്മ സെരൂയയുടെ സഹോദരിയും ആയ അബീഗലിന്റെ അടുക്കൽ യിത്രാ എന്നു പേരുള്ള ഒരു യിശ്മായേല്യൻ ചെന്നിട്ടു ഉണ്ടായ മകൻ.
26
എന്നാൽ യിസ്രായേലും അബ്ശാലോമും ഗിലെയാദ്‌ദേശത്തു പാളയമിറങ്ങി.
27
ദാവീദ് മഹനയീമിൽ എത്തിയപ്പോൾ അമ്മോന്യരുടെ രബ്ബയിൽനിന്നു നാഹാശിന്റെ മകൻ ശോബി, ലോ-ദെബാരിൽനിന്നു അമ്മീയേലിന്റെ മകൻ മാഖീർ, രോഗെലീമിൽനിന്നു ഗിലെയാദ്യൻ ബൎസില്ലായി എന്നിവർ
28
കിടക്കകളും കിണ്ണങ്ങളും മൺപാത്രങ്ങളും ദാവീദിന്നും കൂടെയുള്ള ജനത്തിന്നും ഭക്ഷിപ്പാൻ കോതമ്പു, യവം, മാവു, മലർ, അമരക്ക, പയർ, പരിപ്പു, തേൻ, വെണ്ണ, ആടു, പശുവിൻ പാല്ക്കട്ട എന്നിവയും കൊണ്ടുവന്നു; ജനം മരുഭൂമിയിൽ വിശന്നും ദാഹിച്ചും ഇരിക്കുമല്ലോ എന്നു അവർ പറഞ്ഞു.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books